ബാങ്കോക്ക്: ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് കോവിഡ് ബാധിച്ചെന്ന വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. തായ്ലൻഡ് ഓപ്പണിൽ സൈന ബുധനാഴ്ച കളത്തിലിറങ്ങും. സൈന കോവിഡ് പോസിറ്റീവ് ആയെന്ന വാർത്ത തെറ്റാണെന്നും ബുധനാഴ്ച കളിക്കാൻ ഇറങ്ങുമെന്നും ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു.
ടൂർണമെന്റിന് ഭർത്താവും ബാഡ്മിന്റൺ താരവുമായ എച്ച്.എസ്.പ്രണോയിക്കൊപ്പം ബാങ്കോക്കിലെത്തിയ സൈനയ്ക്ക് കോവിഡ് ബാധിച്ചെന്നായിരുന്നു വാർത്ത. ഇന്ത്യൻ താരത്തിന് കോവിഡ് ബാധിച്ചതായും 10 ദിവസം ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയാൻ ആവശ്യപ്പെട്ടതായും ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനാണ് ചൊവ്വാഴ്ച അറിയിച്ചത്. ഇതോടെ സൈനയും കശ്യപും ടൂർണമെന്റിൽ നിന്നും പിന്മാറിയെന്നും വാർത്തയുണ്ടായിരുന്നു.
കശ്യപിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സൈനയുമായി അടുത്ത സമ്പർക്കമുള്ളതാണ് പിന്മാറ്റത്തിന് കാരണമെന്നും പറയുന്നു. തായ്ലൻഡിലെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസിറ്റീവ് എന്ന് കണ്ടെത്തിയ താരങ്ങൾ 10 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരും.
കോവിഡ് ബാധിച്ചെന്ന വാർത്ത തെറ്റ്; തായ്ലൻഡ് ഓപ്പണിൽ സൈന കളിക്കും
05:55 PM Jan 12, 2021 | Deepika.com