സിഡ്നി: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനെ പിന്തുടർന്ന് പരിക്ക്. ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളാണു പരിക്കിന്റെ പിടിയിലായ അവസാന ഇന്ത്യൻ താരം. നെറ്റ്സിൽ പരിശീലനത്തിനിടെ കൈയിൽ പന്തുകൊണ്ട താരം നിരീക്ഷണത്തിലാണ്.
സിഡ്നി ടെസ്റ്റിൽ പരുക്കേറ്റ ഹനുമ വിഹാരിക്കു പകരം മായങ്ക് അഗർവാൾ എത്തിയേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, പരിക്കേറ്റ സാഹചര്യത്തിൽ താരം കളിക്കാൻ സാധ്യത കുറവാണ്. അഗർവാൾ പുറത്തുപോവുകയാണെങ്കിൽ പൃഥ്വി ഷായോ വൃദ്ധിമാൻ സാഹയോ മടങ്ങിയെത്താനാണു സാധ്യത.
പരന്പരയിലെ നാലാം ടെസ്റ്റിനുള്ള ടീമിൽനിന്നു പേസർ ജസ്പ്രീത് ബുംറ പുറത്തായെന്ന റിപ്പോർട്ടുകൾക്കിടെയാണ് മായങ്കിന്റെ പരിക്ക്. സിഡ്നി ടെസ്റ്റിൽ ഫീൽഡിംഗിനിടെയേറ്റ പരിക്കാണു ബുംറയ്ക്കു തിരിച്ചടിയായത്. ബുംറയുടെ വയറിനാണു പരിക്കെന്നും സ്ഥിതി ഗുരുതരമാക്കാൻ സാഹചര്യമൊരുക്കാതെ ബുംറയെ ബിസിസിഐ ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയാണു ബിസിസിഐയുടെ മനസിൽ.
പരിക്കേറ്റു പുറത്താകുന്ന ഏഴാം ഇന്ത്യൻ താരമാണു ബുംറ. ബുംറ പുറത്തായതോടെ ബ്രിസ്ബേനിൽ മുഹമ്മദ് സിറാജാകും ഇന്ത്യൻ ബൗളിംഗിനെ നയിക്കുക. നവദീപ് സൈനി, ശാർദുൾ താക്കുർ, ടി. നടരാജൻ എന്നിവർ സിറാജിനു പിന്തുണ നൽകും.
നേരത്തെ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി, പേസർമാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ. രാഹുൽ എന്നിവർ പരിക്കിനെ തുടർന്നു ടീമിൽനിന്നു പുറത്തായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി നായകൻ വിരാട് കോഹ്ലി ഇന്ത്യയിലേക്കു മടങ്ങിയിരുന്നു.
മായങ്ക് അഗർവാളിനും പരിക്ക്; ഇന്ത്യക്കായി ഇനി രവി ശാസ്ത്രി കളിക്കേണ്ടിവരുമോ?
02:08 PM Jan 12, 2021 | Deepika.com