സിഡ്നി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനത്തിൽ ആർ.അശ്വിനുമായി കളിക്കളത്തിൽ വാക്പോരിൽ ഏർപ്പെട്ട ഓസ്ട്രേലിയൻ നായകൻ ടിം പെയിൻ ക്ഷമ പറഞ്ഞു. അവസാന ദിനം ഓസീസിനെതിരേ അശ്വിനും ഹനുമ വിഹാരിയും മികച്ച പോരാട്ടം നടത്തുമ്പോഴാണ് പെയിൻ സ്ലെഡ്ജിംഗിലൂടെ അശ്വിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത്.
ബ്രിസ്ബെയ്നിലേക്ക് വാ, കാണിച്ചുതരാം എന്നാണ് അശ്വിനോട് പെയിൻ പറഞ്ഞത്. ഓസീസ് ക്യാപ്റ്റൻ അശ്വിൻ ചുട്ട മറുപടിയും നൽകി. നിങ്ങളെ ഇന്ത്യയിൽ കിട്ടാൻ കാത്തിരിക്കുകയാണെന്നും ആ പരമ്പര താങ്കളുടെ അവസാനത്തേതായിരിക്കുമെന്നും അശ്വിനും വെല്ലുവിളിച്ചു. ഇരുവരുടെയും വാഗ്വാദം സ്റ്റംപ് മൈക്കിൽ വ്യക്തമായിരുന്നു.
സംഭവത്തിൽ ഓസീസ് നായകൻ ഇന്ന് പത്രസമ്മേളനം വിളിച്ചാണ് മാപ്പ് പറഞ്ഞത്. തന്റെ പെരുമാറ്റം ശരിയായില്ലെന്നും അതിനാലാണ് മാപ്പ് പറയുന്നതെന്നും പെയിൻ പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലയിൽ മത്സരത്തിൽ താൻ പരാജയമായിരുന്നു. അതിന്റെ സമ്മർദ്ദത്തിലാണ് അത്തരമൊരു പെരുമാറ്റമുണ്ടായത്. മത്സരശേഷം സഹതാരങ്ങളോടും തന്റെ പ്രകടനം നന്നായിരുന്നില്ലെന്ന കുറ്റസമ്മതം നടത്തിയിരുന്നുവെന്നും പെയിൻ വ്യക്തമാക്കി.
അതിനിടെ സിഡ്നി ടെസ്റ്റിൽ അംപയറുടെ തീരുമാനത്തോട് മോശമായി പ്രതികരിച്ച ഓസീസ് നായകന് മാച്ച് ഫീയുടെ 15 ശതമാനം പിഴയും കിട്ടി. പെയിൻ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് മാച്ച് റഫറി കണ്ടെത്തിയതോടെയാണ് പിഴ ലഭിച്ചത്.
നാല് ടെസ്റ്റ് പരമ്പരയിൽ ഇരുടീമും ഓരോ ജയം നേടി തുല്യത പാലിക്കുകയാണ്. മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ ജനുവരി 15ന് ബ്രിസ്ബെയ്നിൽ തുടങ്ങുന്ന നാലാം ടെസ്റ്റ് നിർണായകമായി.
സിഡ്നിയിൽ അശ്വിനുമായി കൊമ്പുകോർത്ത പെയ്ൻ മാപ്പ് പറഞ്ഞു
11:46 AM Jan 12, 2021 | Deepika.com