കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനിൽനിന്നു വൻതോതിൽ പണം പിടിച്ചെടുത്തു. സിബിഐയുടെയും ഡിആർഐയുടെയും സംയുക്ത റെയ്ഡിൽ മൂന്നു ലക്ഷം രൂപ പിടിച്ചതായാണു റിപ്പോർട്ട്. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയതെന്നാണു സൂചന.
ചൊവ്വാഴ്ച പുലർച്ചയോടെയാണു സിബിഐ, ഡിആർഐ സംഘം കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണു പരിശോധന. സംഘത്തിലുണ്ടായിരുന്ന സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയും പരിശോധിച്ചു.
ഷാർജയിൽനിന്നുള്ള വിമാനം കരിപ്പൂരിൽ എത്തിയതിനു തൊട്ടുപിന്നാലെയാണു സിബിഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയത്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. സ്വർണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ ഒത്താശചെയ്യുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിബിഐയുടെ മിന്നൽ പരിശോധനയെന്നാണു സൂചന.
പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ് ഉൾപ്പെടെ സിബിഐ സംഘം വാങ്ങിവച്ചിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.
കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥനിൽനിന്നു സിബിഐ സംഘം ലക്ഷങ്ങൾ പിടിച്ചു
10:41 AM Jan 12, 2021 | Deepika.com