കോവിഷീൽഡ് വാങ്ങാൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്ര സർക്കാർ കരാറുണ്ടാക്കിയിരുന്നു. ഒരു ഡോസിന് 200 രൂപ എന്ന നിരക്കിലാണ് സർക്കാർ മരുന്നു വാങ്ങുന്നത്. ജിഎസ്ടി ഉൾപ്പടെ 210 രൂപയാകും. സ്വകാര്യ വിപണിയിൽ ഇതിന് വില ഒരു ഡോസിന് ആയിരം രൂപയാകുമെന്നു സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അഡാർ പൂനാവാല അറിയിച്ചിരുന്നു.
ആദ്യഘട്ടത്തിൽ 1.1 കോടി ഡോസ് ആണു സർക്കാർ സംഭരിക്കുന്നത്. അടുത്ത ആഴ്ചകളിൽ സംഭരണശേഷി വർധിപ്പിക്കും. പൂന ആസ്ഥാനമായുള്ള ശീതീകരണ ശൃംഖല കൂൾ-ലെസ് കോൾഡ് ചെയിൻ ലിമിറ്റഡുമായി സഹകരിച്ചാണ് സിറം ഇന്റസ്റ്റിറ്റ്യൂട്ട് സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കുന്നത്.
കോവിഡ് വാക്സിൻ വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ മൂന്നു കോടി മുൻനിര പ്രവർത്തകർക്കു മരുന്ന് വിതരണം ചെയ്യാനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ വിതരണം ജനുവരി 16നാണ് ആരംഭിക്കുന്നത്.