മുംബൈ: ഏഴ് വർഷത്തെ കാത്തിരിപ്പിനുശേഷം മടങ്ങിവരവ് ആഘോഷമാക്കി എസ്. ശ്രീശാന്ത്. സയിദ് മുഷ്താഖ് അലി ട്വിന്റ-20 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റ് സ്വന്തമാക്കി മടങ്ങിവരവിന്റെ ആഘോഷങ്ങൾക്ക് തിരിതെളിച്ചത്.
പുതുച്ചേരിക്കെതിരെയായിരുന്നു കേരളത്തിന്റെ പോര്. പുതുച്ചേരി ഉയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഓപ്പണറുമാരായ റോബിൻ ഉത്തപ്പയും (12 പന്തിൽ 21 റണ്‍സ്) മുഹമ്മദ് അസറുദീനും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. 18 പന്തിൽ 30 റണ്‍സ് നേടിയ അസറുദീനെയാണ് കേരളത്തിന് ആദ്യം നഷ്ടമായത്.
പിന്നീട് ക്രീസിലെത്തിയ നായകൻ സഞ്ജു സാംസണും (26 പന്തിൽ 32 റണ്‍സ്) മികച്ച ഇന്നിംഗ് കാഴ്ചവച്ചു. സച്ചിൻ ബേബിയും (18) സഞ്ജുവിന് ഉറച്ച പിന്തുണ നൽകി. വിഷ്ണു വിനോദ് 11 റണ്‍സും സൽമാൻ നസീർ 20 റണ്‍സും നേടി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പുതുച്ചേരിക്കുവേണ്ടി ഓപ്പണറുമാരായ ദാമോദരൻ രോഹിത് 12 റണ്‍സും ഫാബിദ് അഹമ്മദ് 10 റണ്‍സും നേടി. പരസ് ദോഗ്ര 24 പന്തിൽ 26 റണ്‍സെടുത്തു. 29 പന്തിൽ 33 റണ്‍സെടുത്ത അഷിത് രാജീവാണ് പുതുച്ചേരിയുടെ ടോപ് സ്കോറർ.
ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് വീഴ്ത്തിയത്. കേരളത്തിനായി ജലജ് സക്സേന മൂന്ന് വിക്കറ്റും നേടി. കെ.എം. ആസിഫ് ഒരു വിക്കറ്റും വീഴ്ത്തി.
മടങ്ങിവരവ് ആഘോഷമാക്കി ശ്രീശാന്ത്; പുതുച്ചേരിക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് ജയം
11:24 PM Jan 11, 2021 | Deepika.com