തിരുവനന്തപുരം: ക്രൈംബ്രാഞ്ചിനും വിജിലൻസിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുട്ടത്തറയിൽ ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിയും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസുകളുടെയും ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഏത് കേസുകളും കൃത്യമായ തെളിവുകളുടെ സഹായത്തോടെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും കുറ്റവാളിക്ക് അർഹമായ പരമാവധി ശിക്ഷ വാങ്ങികൊടുക്കുന്നതിനും ക്രൈംബ്രാഞ്ചിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു.
ക്രൈംബ്രാഞ്ച് പുന:സംഘടിപ്പിച്ചു. ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാൻ എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നടത്തി. ഇവയെല്ലാം ഫലം കാണുന്നു. തെളിയാതെ കിടന്ന കാലപ്പഴക്കമുള്ള പല കേസുകളും ക്രൈംബ്രാഞ്ച് തെളിയിച്ചു. വിജിലൻസ് വകുപ്പിന് സ്വതന്ത്ര പ്രവർത്തനത്തിന് എല്ലാ സാഹചര്യങ്ങളും ഒരുക്കി. വിജിലൻസിന്റെ കാര്യക്ഷമമായ പ്രവർത്തനം അഴിമതി വളരെയേറെ കുറച്ചു.
പരാതി നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിച്ച് സോഫ്റ്റ് വെയർ സഹായത്തോടെ പരാതിനൽകാൻ പ്രഖ്യാപിച്ച അഴിമതി മുക്ത കേരളം പദ്ധതി വരുന്നതോടെ സർക്കാർ രംഗത്തെയും പൊതുരംഗത്തെയും അഴിമതി തുടച്ച് നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ക്രൈംബ്രാഞ്ചിനും വിജിലൻസിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
08:36 PM Jan 11, 2021 | Deepika.com