സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 272 റണ്‍സ് എന്ന നിലയിലാണ്. അഞ്ചാം ദിനം 44.4 ഓവർ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ 135 റണ്‍സ് കൂടി വേണം.
തകർത്തടിച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, നായകൻ അജിൻക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് അവസാനദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യൻ സ്കോർ 250-ൽ നിൽക്കെ നഥാൻ ലിയോണാണു പന്തിനെ മടക്കിയത്. 118 പന്തിൽ നിന്ന് മൂന്നു സിക്സും 12 ഫോറുമടക്കം പന്ത് 97 റണ്‍സെടുത്തു. നാലാം വിക്കറ്റിൽ പന്തും ചേതേശ്വർ പുജാരയും ചേർന്ന് 148 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.
അർധ സെഞ്ചുറി നേടിയ പൂജാര (77) യും ഹനുമ വിഹാരി (3) യുമാണ് ക്രീസിൽ. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ രഹാനെയെ (4) നഷ്ടമായി. ലിയോണാണ് താരത്തെ പുറത്താക്കിയത്. 31 റണ്‍സെടുത്ത ഓപ്പണർ ശുഭ്മാൻ ഗിൽ, അർധ സെഞ്ചുറി നേടിയ രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായത്.
ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ ശുഭ്മാൻ ഗിൽ സഖ്യം 71 റണ്‍സ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. അർധ സെഞ്ചുറി നേടിയ രോഹിത്തിനെ കമ്മിൻസ് പുറത്താക്കുകയായിരുന്നു. 98 പന്തിൽ നിന്ന് അഞ്ചു ഫോറും ഒരു സിക്സുമടക്കം 52 റണ്‍സായിരുന്നു രോഹിത്തിന്റെ സന്പാദ്യം.
നേരത്തെ കാമറൂണ്‍ ഗ്രീൻ (84), സ്റ്റീവൻ സ്മിത്ത് (81), മർനസ് ലബുഷെയ്ൻ (73) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് 406 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ടിം പെയ്ൻ (39*) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി, ആർ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
തകർത്തടിച്ച പന്തിന് സെഞ്ചുറി നഷ്ടം (97); സിഡ്നിയിൽ അന്ത്യം ആവേശത്തിലേക്ക്
09:09 AM Jan 11, 2021 | Deepika.com