തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് തയാറായി സംസ്ഥാനം. ജനുവരി 16-ന് 133 കേന്ദ്രങ്ങളിൽ കൂടിയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. വാക്സിൻ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി.
1240 കോൾഡ് ചെയിൻ പോയിന്റുകളാണ് വാക്സിൻ സൂക്ഷിക്കാൻ തയാറാക്കിയിട്ടുള്ളത്. വാക്സിൻ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്സിൻ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്സിനേഷൻ സെന്ററുകളിലേക്ക് അയക്കുക.
കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്സീൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളിലെ റീജണൽ വാക്സിൻ സ്റ്റോറുകളിലേക്ക് നല്‍കും. ഇവിടെനിന്നു പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.
തിരുവനന്തപുരം സ്റ്റോറില്‍നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്സിൻ നല്‍കും.
എല്ലാ ജില്ലകളിലുമായി ചെറുതും വലുതുമായ 1658 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് 1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം , കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ ഒൻപത് വീതം അങ്ങനെ 133
കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്.
രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള എട്ട് മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 35,4897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
കോവിഡ് വാക്സിനേഷന് കേരളം തയാര്‍; വിതരണം ചെയ്യുന്നത് 133 കേന്ദ്രങ്ങളിൽ കൂടി
02:42 PM Jan 10, 2021 | Deepika.com