സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഓസ്ട്രേലിയയ്ക്കെതിരേ 407 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുരുന്ന ഇന്ത്യ നാലാം ദിനം കളി അവസാനിക്കുന്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എന്ന നിലയിലാണ്.
അവസാന ദിവസം എട്ടു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ 309 റണ്‍സ് കൂടി വേണം. രോഹിത് ശർമ (52), ശുഭ്മാൻ ഗിൽ (31) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഗില്ലിനെ ജോഷ് ഹേസൽവുഡും രോഹിതിനെ പാറ്റ് കമ്മിൻസും വീഴ്ത്തി.
71 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചശേഷമാണ് ഗിൽ മടങ്ങിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ ഇരു ഓപ്പണർമാർക്കുമായില്ല. ചേതേശ്വർ പുജാര (9), അജിൻക്യ രഹാനെ (4) എന്നിവരാണു ക്രീസിൽ. രവീന്ദ്ര ജഡേജയും ഋഷഭ് പന്തും പരിക്കിന്റെ പിടിയിലായതിനാൽ ബാറ്റു ചെയ്യുമോ എന്നു വ്യക്തമല്ല.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 312/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെയാണ് സിഡ്നിയിൽ ഇന്ത്യക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർന്നത്. കാമറൂണ്‍ ഗ്രീൻ (84), സ്റ്റീവൻ സ്മിത്ത് (81), മാർനസ് ലബുഷെയ്ൻ (71) എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസിനെ കൂറ്റൻ ലീഡിലെത്താൻ സഹായിച്ചത്.
നായകൻ ടിം പെയ്നൊപ്പം (39 നോട്ടൗട്ട്) ഏഴാം വിക്കറ്റിൽ ഗ്രീൻ കൂട്ടിച്ചേർത്ത 104 റണ്‍സ് ഓസീസ് ഇന്നിംഗ്സിൽ നിർണായകമായി. നേരത്തെ ലബുഷെയ്ൻ- സ്മിത്ത് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 103 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. ഡേവിഡ് വാർണർ (13), വിൽ പുകോവ്സ്കി (10), മാത്യു വേഡ് (4) എന്നിവരാണ് ഓസീസ് ഇന്നിംഗ്സിൽ പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ.
ഇന്ത്യക്കായി ആർ. അശ്വിൻ, നവദീപ് സൈനി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സിൽ 338 റണ്‍സിനു പുറത്തായ ഓസീസ് ഇന്ത്യയെ 244 റണ്‍സിൽ പുറത്താക്കി 94 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.
സിഡ്നിയിൽ ഇന്ത്യക്കു ജയിക്കാൻ 309 റണ്‍സ് കൂടി; കൈയിൽ എട്ടുവിക്കറ്റ് മാത്രം
12:42 PM Jan 10, 2021 | Deepika.com