സിഡ്നി: സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ കളിക്കാർക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളർ മുഹമ്മദ് സിറാജിനെതിരേയാണു വംശീയാധിക്ഷേപമുണ്ടായത്. ഇതേതുടർന്ന് ആറ് ഓസ്ട്രേലിയൻ ആരാധകരെ സിഡ്നി ക്രിക്കറ്റ് മൈതാനത്തുനിന്ന് പുറത്താക്കി.
മത്സരത്തിന്റെ നാലാം ദിനത്തിൽ ഓസീസ് ബാറ്റു ചെയ്യുന്നതിനിടെയാണു സംഭവം. കാമറൂണ്‍ ഗ്രീനിനെതിരേ പന്തെറിഞ്ഞു ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യാൻ എത്തിയപ്പോൾ സിറാജിന് നേരെ കാണികളിൽ ചിലർ മോശം പരാമർശങ്ങൾ നടത്തുകയായിരുന്നു. സിറാജ് അറിയിച്ചതിനെ തുടർന്ന് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇക്കാര്യം ഫീൽഡ് അന്പയർമാരെ അറിയിച്ചു. ഇതേതുടർന്നു സുരക്ഷാ ജീവനക്കാർ ഇടപെട്ട് ആറ് ആരാധകരെ ഗാലറിയിൽനിന്ന് ഇറക്കിവിടുകയായിരുന്നു.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കുനേരെ ഓസ്ട്രേലിയൻ ആരാധകർ മൂന്നാം ദിനത്തിലും വംശീയാധിക്ഷേപം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിനു പരാതി നൽകി. ഇന്ത്യയുടെ പരാതിയിൽ ഐസിസി അന്വേഷണം ആരംഭിച്ചു.
വംശീയാധിക്ഷേപങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും (സിഎ) ഐസിസിയും ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി.
സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; ആറ് ഓസീസ് ആരാധകരെ പുറത്താക്കി
11:52 AM Jan 10, 2021 | Deepika.com