റായ്പുർ: പരീക്ഷണം പൂർത്തിയാവാത്ത കോവിഡ് വാക്സിന്റെ ഉപയോഗം അനുവദിക്കരുതെന്നു ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ദേവ്. തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിനെതിരേയാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ്. വാക്സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുകയാണ്. പൂർണമായ ഫലം പുറത്തുവരുന്നതുവരെ അതിന്റെ ഉപയോഗം ഒഴിവാക്കണം. ഈ വാക്സിൻ അനുവദിക്കരുതെന്നാണു തന്റെ അഭിപ്രായം. വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോടു പറയാനുള്ള ആത്മവിശ്വാസം തനിക്കില്ലെന്നും സിംഗ് ദേവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കോവാക്സിൻ സംസ്ഥാനത്തിനു നൽകിയാൽ അതു ജനങ്ങളിൽ ഉപയോഗിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ജനുവരി മൂന്നിന് ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിനായ കോവിഷീൽഡിനും ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ, കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്നും അതിനു മുൻപ് അനുമതി നൽകിയത് അശാസ്ത്രീയമാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
പരീക്ഷണം പൂർത്തിയാവാത്ത കോവാക്സിനിൽ ആശങ്ക; എതിർപ്പുമായി ആരോഗ്യമന്ത്രി
09:59 AM Jan 10, 2021 | Deepika.com