പാലക്കാട്: തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി വനിതാ പഞ്ചായത്ത് അംഗം. പാലക്കാട് നെൻമാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുനിത സുകുമാരനാണു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും മർദിച്ചതായും പരാതി നൽകിയത്.
ശനിയാഴ്ച വൈകിട്ട് വിധവാ പെൻഷൻ സംബന്ധിച്ച ഫോമുകൾ നൽകാൻ വീടുകളിലേക്കു പോവുന്നതിനിടെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണു പരാതിയിൽ പറയുന്നത്. കുടുംബം വേണോ രാഷ്ട്രീയം വേണോ എന്നു ചോദിച്ച സംഘം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു സുനിത പരാതിയിൽ പറഞ്ഞു.
തനിക്ക് കുടുംബം മതിയെന്നു പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയശേഷം ഇറക്കിവിട്ട് അക്രമികൾ കടന്നുകളഞ്ഞതായും ഇവർ പറഞ്ഞു. സംഭവത്തിൽ നെൻമാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിക്കൊണ്ടു പോകലിനുപിന്നിൽ സിപിഎമ്മാണെന്നു കോണ്ഗ്രസ് ആരോപിച്ചു. നെൻമാറയിൽ യുഡിഎഫിനും എൽഡിഎഫിനും ഒൻപത് വീതം അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിനു ലഭിച്ചു. നിലവിലെ ഭരണസമിതിയെ രാജിവയ്പ്പിച്ചു ഭരണം പിടിക്കാനുള്ള നീക്കമാണു സിപിഎം നടത്തുന്നതെന്നാണു കോണ്ഗ്രസ് ആരോപണം.
സംഭവറിഞ്ഞ് ഡിസിസി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠൻ എംപി, എംപി രമ്യാ ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു.
തട്ടിക്കൊണ്ടുപോയെന്നു പഞ്ചായത്ത് അംഗം; പിന്നിൽ സിപിഎമ്മെന്നു കോണ്ഗ്രസ്
09:47 AM Jan 10, 2021 | Deepika.com