ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ തകർന്ന ശ്രീവിജയ എയർലൈൻസ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിന്റെ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജാവ കടലില്‍നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
കൂടാതെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ 182 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാർ അടക്കം 62 പേർ വിമാനത്തിലുണ്ടായിരുന്നു. രാജ്യതലസ്ഥാനമായ ജക്കാർത്തയിൽ നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം കാണാതായത്. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനം.
ടേക്ക് ഓഫ് ചെയ്ത് നാലു മിനിറ്റിനു ശേഷമാണ് വിമാനം അപ്രത്യക്ഷമായത്. 10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിംഗ് 737-500 കാണാതായതെന്നു ഫ്ലൈറ്റ്റഡാർ 24 ട്വിറ്ററിൽ അറിയിച്ചു. 27 വർഷം പഴക്കമുള്ള വിമാനമാണിത്.
ഇന്തോനേഷ്യയിലെ വിമാനാപകടം; അവശിഷ്ടങ്ങൾ ലഭിച്ചു
09:49 AM Jan 10, 2021 | Deepika.com