പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയോടു ചേർന്നുള്ള പറുദീസക്കവല, സേവ്യംകൊല്ലി പ്രദേശങ്ങളിൽ ദിവസങ്ങളായി ചുറ്റിത്തിരിയുന്ന കടുവയെ വനത്തിലേക്കു തുരത്താൻ കഴിയാത്തതു നാട്ടുകാരെയും വനപാലകരെയും ആശങ്കയിലാക്കി. കടുവയെ കാടുകയറ്റുന്നതിനു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വനപാലകർ നടത്തിയ ശ്രമം വിജയിച്ചില്ല.
കൃഷിയിടങ്ങൾ മാറിമാറി പതുങ്ങുകയാണ് കടുവ. രണ്ടു ദിവസങ്ങൾക്കിടെ പ്രദേശത്തെ ആറു വളർത്തുനായ്ക്കളെയും കടുവ പിടിച്ചു. വീടിനു പുറത്തിറങ്ങാൻ ആളുകൾ ഭയക്കുകയാണ്. കൃഷിയിടങ്ങളിലെ ജോലികൾ താത്കാലികമായി നിർത്തിവച്ച നാട്ടുകാർ തൊഴുത്തുകളിൽ കയറി കടുവ വളർത്തുമൃഗങ്ങളെ പിടിക്കുമോ എന്ന ആകുലതയിലാണ്. ക്ഷീര കർഷകർ ധാരാളമുള്ള പ്രദേശങ്ങളാണ് പറുദീസക്കവലയും സേവ്യംകൊല്ലിയും.
വനം വകുപ്പ് നിരീക്ഷണത്തിനു സ്ഥാപിച്ച കാമറയിൽ കഴിഞ്ഞദിവസം കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. കടുവയെ കൂടുവച്ചു പിടിക്കാൻ വനം വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. വനം മേധാവിയുടെ അനുമതി ലഭിച്ചാലുടൻ കൂട് സ്ഥാപിക്കും. പ്രദേശം ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ സന്ദർശിച്ചു. കടുവയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടികൂടുന്നതിനു ഇടപെടൽ നടത്തിവരികയാണെന്നു അദ്ദേഹം നാട്ടുകാരെ അറിയിച്ചു.
അതിര്‍ത്തി ഗ്രാമങ്ങള്‍ വീണ്ടും കടുവ പേടിയില്‍; ആശങ്കയൊഴിയാതെ നാട്ടുകാരും വനപാലകരും
07:59 AM Jan 10, 2021 | Deepika.com