തിരുവനന്തപുരം: 15 വയസുകാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂരിൽ ഒന്‍പതാം ക്ലാസുകാരി മരിച്ച സംഭവത്തിലാണു ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.
വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതോടെ ജോമോൻ മുങ്ങി. പെണ്‍കുട്ടിയെ ജോമോൻ മർദ്ദിച്ചെന്നാരോപിച്ചു സഹോദരി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ആണ്‍സുഹൃത്തിനെതിരേ കേസെടുക്കണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. ജോമോനായി തെരച്ചിൽ തുടരുകയാണെന്നു നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.
15 വയസുകാരിയുടെ മരണം: ആണ്‍സുഹൃത്തിനെതിരേ ആരോപണവുമായി ബന്ധുക്കൾ
05:26 AM Jan 09, 2021 | Deepika.com