വാഷിംഗ്ടൺ ഡിസി: യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ നടുക്കത്തോടെയായിരുന്നു ലോകം കണ്ടത്. ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തിനിടെ ഇന്ത്യൻ പതാകയും കണ്ടു. ഒരു മലയാളി ആയിരുന്നു ട്രംപ് അനുകൂല പ്രക്ഷോഭത്തിനിടെ ഇന്ത്യൻ പതാക വീശിയത്. വിന്‍സന്റ് പാലത്തിങ്കൽ എന്ന വൈറ്റില ചമ്പക്കര സ്വദേശിയാണ് ഇന്ത്യൻ പതാകയുമായി പ്രതിഷേധിച്ചത്.
അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയതെന്ന് വിൻസന്റ് പ്രതികരിച്ചു. പത്തുലക്ഷത്തോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രക്ഷോഭത്തിനിടെ 50ഓളം പേര് മാത്രമാണ് ആക്രമണം നടത്തിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അവരാണ് സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതെന്നും വിന്‍സന്റ് ആരോപിക്കുന്നു.
25 വർഷക്കാലത്തോളം താൻ ഇന്ത്യയിൽ ആയിരുന്നു ചെലവഴിച്ചതെന്നും തനിക്ക് ഇപ്പോൾ 54 വയസുണ്ടെന്നും വിൻസന്റ് സേവ്യർ പറഞ്ഞു. ഇന്ത്യയിൽ ആയിരുന്ന സമയത്ത് ഒരു അക്രമസമരങ്ങളിലും താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ക്യാപിറ്റോള്‍ പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്ക്കുന്ന പടം വൈറലായിരുന്നു. വിന്‍സന്റെ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ട്രംപ് അനുകൂലികളായ വിവിധ രാജ്യക്കാര്‍ അവരുടെ രാജ്യത്തിന്റെ പതാക കൈയിലേന്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, ഇന്ത്യൻ പതാക വീശിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ രംഗത്തെത്തി. എന്നാല്‍ ഇന്ത്യക്കാര്‍ മാത്രമല്ല, വിയറ്റ്നാമികൾ, കൊറിയക്കാര്‍ തുടങ്ങിയ നിരവധി പേര് അവരുടെ ദേശീയ പതാകയുമായി സമരത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സേവ്യര്‍ ന്യായീകരിച്ചു.
ട്രംപ് അനുകൂലികളുടെ അക്രമസമരത്തില്‍ ഇന്ത്യൻ പതാക വീശിയത് മലയാളി
04:52 PM Jan 08, 2021 | Deepika.com