കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേരാനിരുന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗം മാറ്റി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 11ന് തൃശൂരില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എ പ്ലസ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പട്ടിക സംസ്ഥാന നേതൃത്വം തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്.
സംസ്ഥാന കമ്മിറ്റിയിലെ തീരുമാനം കൂടി അറിഞ്ഞശേഷമേ സ്ഥാനാര്‍ഥി പട്ടിക കേന്ദ്രം അംഗീകരിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കോവിഡ് മുക്തനായാല്‍ അടുത്ത ദിവസങ്ങളില്‍ യോഗം ചേരാനാണ് തീരുമാനം.
അതേസമയം സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പേ തന്നെ ബിജെപി നേതാക്കളില്‍ പലരും മത്സരിക്കാനുദ്യേശിക്കുന്ന മണ്ഡലങ്ങളില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയിട്ടുണ്ട്. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസും മത്സരിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് കൃഷ്ണദാസ് താമസം മാറുന്നുവെന്നാണ് സൂചന. 2016 തെരഞ്ഞടുപ്പിന് ശേഷം കൃഷ്ണദാസ് കാട്ടക്കടയില്‍ സജീവമായി രംഗത്തുണ്ട്.
നേമത്ത് കുമ്മനം രാജശേഖരനും സ്ഥിരം സാന്നിധ്യമായി മാറാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി നിയമസഭയിലേക്ക് ബിജെപി വിജയിച്ച നേമത്ത് ഒ.രാജഗോപാലിന് പകരക്കാരനായാണ് കുമ്മനം എത്തുന്നത്.
വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്, മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ എന്നിവരുടെ പേരുകളാണ് എ പ്ലസ് മണ്ഡലങ്ങളിലേക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.
സുരേന്ദ്രന് കോവിഡ്; ബിജെപി സംസ്ഥാന കമ്മിറ്റി യോഗം മാറ്റി
01:05 PM Jan 08, 2021 | Deepika.com