പനാജി: ദുർബലരായ ഒഡീഷ എഫ്സിയോടും നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തകർന്നു. ഏഴാം മിനിറ്റിൽ ലീഡ് എടുത്ത ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
ഒഡീഷയ്ക്കായി ഡീഗോ മൗറീസിയോ രണ്ടും ടെയ്ലർ ഒരു ഗോളും നേടിയപ്പോൾ ഒരെണ്ണം ജിക്സൺ സിംഗിന്റെ ഓൺഗോളായിരുന്നു. കേരളത്തിനായി മുറെയും ഹൂപ്പറും ഗോൾ നേടി.
മുറേയിലൂടെ ബ്ലാസ്റ്റേഴ്സായിരുന്നു ആദ്യം ലീഡ് എടുത്തത്. ഫാക്കുണ്ടോ പെരേര എടുത്ത ലോംഗ് ഫ്രീകിക്കിൽനിന്നായിരുന്നു ഗോൾ വന്നത്. ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് രാഹുൽ കെ.പി ഹെഡ് ചെയ്തു. എന്നാൽ ഒഡീഷ ഗോൾ കീപ്പർ തട്ടിത്തെറിപ്പിച്ച പന്ത് മുറെയുടെ കാൽപ്പാകത്തിനാണ് എത്തിയത്. പിഴയ്ക്കാതെ മുറെ പോസ്റ്റിൽ പന്തെത്തിച്ചു.
കളിയുടെ ഒഴുക്കിനെതിരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. നിരന്തരം ആക്രമണം അഴിച്ചുവിട്ട ഒഡീഷയ്ക്കു ആദ്യ ഗോൾ പ്രഹരമായി. ഇതോടെ കൂടുതൽ ശക്തമായി ആക്രമണം കെട്ടഴിച്ചു. കേരള താരങ്ങൾ കളിമറക്കുകയും ചെയ്തു.
ആദ്യ പകുതിയിൽ 2-1 ന് മുന്നിലായിരുന്ന ഒഡീഷ രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി അടിച്ച് കളിപിടിച്ചു. കളി തീരാൻ 10 മിനിറ്റ് ബാക്കിനിൽക്കെ ബ്ലാസ്റ്റേഴ്സ് ഒരെണ്ണം തിരിച്ചടിച്ചെങ്കിലും നാണക്കേട് ഒഴിഞ്ഞില്ല.
ഒഡീഷയോടും നാണംകെട്ട് ബ്ലാസ്റ്റേഴ്സ്
10:01 PM Jan 07, 2021 | Deepika.com