ന്യൂഡൽഹി: ഡൽഹി അതിർത്തികളിൽ ദേശീയ പാത സ്തംഭിപ്പിച്ച് കൂറ്റൻ ട്രാക്ടർ റാലി നടത്തി കർഷകർ. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന കിസാൻ പരേഡിനും ട്രാക്ടർ റാലിക്കും മുന്നോടിയായുള്ള റിഹേഴ്സലാണ് ദേശീയ പാതയിൽ നടത്തിയെന്ന് കർഷകർ പറഞ്ഞു. ഗാസിയാബാദിൽ നിന്നാരംഭിച്ച ട്രാക്ടർ റാലി പൽവാലിലാണ് അവസാനിച്ചത്.
കുണ്ട്ലി-മനേസർ-പൽവാൽ എക്സ്പ്രസ് വേയിൽ നടത്തിയ ട്രാക്ടർ റാലി കനന്ന പോലീസ് ബന്തവസിനുള്ളിലാണ് നടത്തിയത്. റാലിയിൽ 2500 ട്രാക്ടറുകളാണ് പങ്കെടുത്തത്. കർഷക സമരം നടക്കുന്ന സിംഗുവിൽ നിന്ന് തിക്രി അതിർത്തിയിലേക്കും തിക്രിയിൽ നിന്ന കുണ്ട്ലി ഗാസിപ്പൂർ, പൽവാൽ എന്നിവിടങ്ങളിലേക്കുമാണ് കർഷർ ട്രാക്ടർ റാലി നടത്തിയത്.
ജനുവരി 26ന് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ അതിർത്തികളിലൂടെ ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുമെന്നാണ് കർഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ പറയുന്നു.
സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാൻ തയാറായില്ലെങ്കിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കൂടുതൽ സമര നടപടികളുമായി മുന്നോട്ടു നീങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ മുതിർന്ന നേതാവ് അഭിമന്യു കോഹാർ പറഞ്ഞു.
വെള്ളിയാഴ്ചയാണ് കർഷകരുമായി സർക്കാർ വിളിച്ച് ചേർത്തിരിക്കുന്ന എട്ടാം ഘട്ട ചർച്ച നടക്കുന്നത്.
ഇത് ട്രെയിലർ; മുന്നറിയിപ്പായി 2500 ട്രാക്ടറുകളുമായി കർഷകരുടെ റാലി
07:50 PM Jan 07, 2021 | Deepika.com