ന്യൂഡൽഹി: യുഎസ് പാർലമെന്റിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു.
"വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല'. മോദി കുറിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികളാണ് യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഒരു സ്ത്രീ മരിച്ചു. നെഞ്ചിൽ വെടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മന്ദിരത്തിനുള്ളിലേക്ക് കടന്നു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘർഷത്തിനിടെ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നിറയൊഴിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാർ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോൾ വളഞ്ഞത്. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാരിലൊരാൾ സെനറ്റ് അധ്യക്ഷന്റെ കസേരയിൽ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാർ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ അഴിഞ്ഞാടി. കാപ്പിറ്റോൾ പോലീസിനെ സഹായിക്കാൻ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്.
പാർലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യർഥന നടത്തിയത്. എന്നാൽ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തുനിഞ്ഞില്ല.
"ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ല' ; യുഎസ് പാർലമെന്റ് അക്രമത്തിൽ പ്രതികരിച്ച് നരേന്ദ്ര മോദി
10:18 AM Jan 07, 2021 | Deepika.com