വാഷിംഗ്ടൺ: യുഎസ് പാർലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. അക്രമികൾ പിരിഞ്ഞുപോകണമെന്നും തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി ആരോപിക്കുകയും ചെയ്യുന്ന ട്രംപിന്റെ വീഡിയോ സന്ദേശം ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവ നീക്കം ചെയ്തു.
ട്രംപിന്റെ സന്ദേശം അക്രമത്തെ പ്രോത്സാഹിപിക്കുന്നതാണെന്ന് ഫേസ്ബുക്ക് ആരോപിച്ചു. അതിനാലാണ് തങ്ങൾ ഇത് നീക്കം ചെയ്തെതന്നും ഫേസ്ബുക്ക് അറിയിച്ചു.
സംഘർഷത്തിനു മുൻപ് വാഷിംഗ്ടണിലെ നാഷണൽ മാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അനുകൂലികളോട് ട്രംപ് പറഞ്ഞിരുന്നു. മണിക്കൂറുകൾക്കു ശേഷം കാപ്പിറ്റോൾ മന്ദിരത്തിനു പുറത്തും അകത്തും പ്രതിഷേധക്കാർ അഴിഞ്ഞാടി.
സംഘർഷം വർധിക്കുമ്പോൾ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആവർത്തിച്ചു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ നീക്കം ചെയ്തത്. ട്വിറ്റർ തുടക്കത്തിൽ ഈ വീഡിയോ നീക്കം ചെയ്തിട്ടില്ലെങ്കിലും റീ ട്വീറ്റ് ചെയ്യുന്നത് തടഞ്ഞു. പിന്നീട് ട്വിറ്ററും ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.
യുഎസ് പാർലമെന്റ് കലാപം: ട്രംപിന്റെ വീഡിയോ നീക്കം ചെയ്ത് സമൂഹമാധ്യമങ്ങൾ
06:41 AM Jan 07, 2021 | Deepika.com