ലക്നോ: ഉത്തർപ്രദേശിൽ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി വീടിനു മുന്നിൽ ഉപേക്ഷിച്ചു. അംഗണവാടി ജീവനക്കാരിയായിരുന്ന യുവതി ജനുവരി മൂന്നിനു വൈകിട്ട് ക്ഷേത്രത്തിൽ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
വൈകിട്ട് ക്ഷേത്രത്തിലേക്കുപോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പൂജാരിയും മറ്റു രണ്ടുപേരും ചേർന്നു വീട്ടിൽ എത്തിക്കുകയായിരുന്നു. സ്ത്രീ കിണറ്റിൽ വീണു മരിച്ചെന്നാണു പൂജാരിയും കൂടെയുള്ളവരും വീട്ടകാരോടു പറഞ്ഞത്. മൃതദേഹം വീടിന്റെ വാതിലിനു മുന്നിൽ കിടത്തിയ ശേഷം ഇവർ സ്ഥലം വിടുകയും ചെയ്തു.
സ്ത്രീക്കു നേരെ ക്രൂരമായ ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തിൽ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ പരാതി നൽകിയെങ്കിലും കേസിൽ എഫ്ഐആർ ഇടാൻ പോലീസ് തയാറായില്ലെന്നു സ്ത്രീയുടെ കുടുംബം ആരോപിച്ചു.
അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി ബദ്വാൻ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വാരിയെല്ലും കാലുകളും ഒടിഞ്ഞു, സ്വകാര്യഭാഗങ്ങളിൽ പരിക്ക്; വീണ്ടും "നിർഭയ’ മോഡൽ
03:23 PM Jan 06, 2021 | Deepika.com