ബംഗളുരു: വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായി മുതിർന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. ഐഎസ്ആർഒ ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണു ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്.
2017 മേയ് 23 ഐഎസ്ആർഒ ആസ്ഥാനത്തു നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ ഭക്ഷണത്തിൽ ആഴ്സനിക് ട്രയോക്സൈഡ് എന്ന മാരക വിഷം ഭക്ഷണത്തിൽ കലർത്തി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായാണു തപൻ മിശ്രയുടെ ആരോപണം. ഉച്ചഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ ആവാം വിഷം കലർത്തിയതെന്നും ന്ധലോംഗ് കെപ്റ്റ് സീക്രട്ട്’ എന്ന തലക്കെട്ടിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ തപൻ മിശ്ര പറയുന്നു.
ഇതിനുശേഷം കഠിനമായ ശ്വാസംമുട്ടൽ, ചർമത്തിൽ വിളർച്ച, ഫംഗസ് അണുബാധ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടായെന്നു പറഞ്ഞ തപൻ മിശ്ര, ന്യൂഡൽഹിയിലെ എയിംസിൽ നടത്തിയ പരിശോധനയിലാണു തന്റെ ശരീരത്തിൽ ആഴ്സനിക്കിന്റെ അംശം കണ്ടെത്തിയതെന്നും കൂട്ടിച്ചേർത്തു. എയിംസിൽ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവച്ചിട്ടുണ്ട്.
ഐഎസ്ആർഒയുടെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടറായും തപൻ മിശ്ര സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിഷയത്തിൽ ഐഎസ്ആർഒ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിഷം നൽകി കൊല്ലാൻ ശ്രമിച്ചു; ഐഎസ്ആർഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ
01:11 PM Jan 06, 2021 | Deepika.com