കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഏഴുപേരുള്ള സെല്ലിൽ ഒരാൾ എങ്ങനെയാണ് തൂങ്ങി മരിക്കുന്നതെന്നാണ് കുടുംബം ചോദിക്കുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
കുറ്റിയിൽതാഴം കരിന്പയിൽ ഹൗസിൽ ബീരാൻ കോയ (59) ആണ് കോഴിക്കോട് സബ് ജയിലിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ജയിലിലെ സെല്ലുകളിൽ പരിശോധന നടത്തുന്നതിനിടെ ജയിൽ ജീവനക്കാരാണു സംഭവം കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്തു തോർത്ത് ഉപയോഗിച്ചു സെല്ലിന്റെ ജനലിലെ കന്പിയിൽ തൂങ്ങുകയായിരുന്നുവെന്നു ജയിലധികൃതർ പറഞ്ഞു. അസ്വാഭാവിക മരണത്തിനു കസബ പോലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസിൽ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം ജയിലിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഏഴുപേരുള്ള സെല്ലിൽ ഒരാൾ എങ്ങനെ തൂങ്ങിമരിക്കും?; ദുരൂഹത ആരോപിച്ച് കുടുംബം
12:45 PM Jan 06, 2021 | Deepika.com