കോൽക്കത്ത: ഇന്ത്യയിലെ കോവിഡ് ചികിത്സ വേണ്ടെന്നു ബ്രിട്ടീഷ് നടി. ബ്രിട്ടീഷ് താരം ബനിറ്റ സന്ധുവാണു സർക്കാർ ആശുപത്രിയിലെ കോവിഡ് ചികിത്സ സ്വീകരിക്കാൻ വിസമ്മതിച്ചത്.
കവിത & തെരേസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഡിസംബർ ഇരുപതിനാണു ബനിറ്റ കോൽക്കത്തയിൽ എത്തിയത്. ബനിറ്റ സഞ്ചരിച്ച വിമാനത്തിൽ യാത്ര ചെയ്ത ഒരു ചെറുപ്പക്കാരനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനാൽ തന്നെ ബനിറ്റയിലും പുതിയ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികൾ അധികൃതർ നടത്തി.
പിന്നാലെ നടിക്കു കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽനിന്നു മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കാനായി ബെലിയഘട്ട ആശുപത്രിയിൽ സജ്ജമാക്കിയ പ്രത്യേക യൂണിറ്റിലേക്കു നടിയെ കൊണ്ടുപോയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നാരോപിച്ചു താരം ആംബുലൻസിൽനിന്നു പുറത്തിറങ്ങാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അധികൃതർ സംസ്ഥാന സെക്രട്ടറിയേറ്റിനെയും ആരോഗ്യവകുപ്പിനെയും ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും വിവരമറിയിച്ചു.
ബനിത ഇറങ്ങിപ്പോകാതിരിക്കാൻ പോലീസെത്തി ആംബുലൻസ് വളയുകയും ചെയ്തു. ഒടുവിൽ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ അവരെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദർ തെരേസയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് കവിത & തെരേസ.
സർക്കാർ ആശുപത്രിയിലെ കോവിഡ് ചികിത്സ സ്വീകരിക്കാൻ വിസമ്മതിച്ച് ബ്രിട്ടീഷ് നടി
11:26 AM Jan 06, 2021 | Deepika.com