കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ബുധനാഴ്ചയും ചോദ്യം ചെയ്യലിനു ഹാജരാകില്ല. സഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാൽ ഹാജരാകില്ലെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചു.
ബുധനാഴ്ച രാവിലെ പത്തിനു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അയ്യപ്പനു കസ്റ്റംസ് നൽകിയ നോട്ടീസിൽ നിർദേശിച്ചിരുന്നത്. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണുകസ്റ്റംസ് ഒൗദ്യോഗികമായി നോട്ടീസ് നൽകിയത്.
ഫോണിലൂടെ വിളിച്ചാൽ വരില്ലെന്നും നോട്ടീസ് നൽകണമെന്നും അയ്യപ്പൻ ആവശ്യപ്പെട്ടിരുന്നു. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണു വിവരം.
സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണന്റെ മൊഴി ചൊവ്വാഴ്ച കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പത്തിനു ഹാജരായ ഹരികൃഷ്ണന്റെ മൊഴി രേഖപ്പെടുത്തൽ വൈകുന്നേരം ആറരയോടെയാണ് അവസാനിച്ചത്.
"സമ്മേളനത്തിന്റെ തിരക്കിലാണ്’; ഇപ്പോള്‍ വരാൻ പറ്റില്ലെന്ന് കസ്റ്റംസിനോട് അയ്യപ്പൻ
10:35 AM Jan 06, 2021 | Deepika.com