കോട്ടയം: പാലായില്‍ സ്വാതന്ത്ര സമരസേനാനിയും മുന്‍ എംപിയും മാണി സി. കാപ്പന്റെ പിതാവുമായ ചെറിയാന് ജെ. കാപ്പന്റെ സ്മാരകത്തോട് ചേര്‍ന്ന് ശുചിമുറി തുറന്നതില്‍ വിവാദം. ചെറിയാന് ജെ. കാപ്പനെ അപമാനിക്കാന്‍ മുൻസിപ്പൽ ചെയർമാൻ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആന്റോ ജോസഫ് ശ്രമിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള സിന്തറ്റിക്ക് ട്രാക്കോടുകൂടിയ സ്റ്റേഡിയത്തിന്റെ കവാടമാണ് ചെറിയാന് ജെ. കാപ്പന്റെ സ്മാരകം. കവാടത്തിനോട് ചേര്‍ന്ന് കായികതാരങ്ങള്‍ക്കായി നിര്‍മിച്ച മൂത്രപ്പുര ചെയര്മാന് ആന്റോ ജോസഫ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നു. കൗണ്‍സില്‍ കൂടാതെയാണ് അദ്ദേഹം തീരുമാനമെടുത്തത്. ഇതാണ് വിവാദത്തിന് കാരണം.
സംഭവത്തില്‍ വിവാദമില്ലെന്നും ഇത്രെയും ചെറിയ കാര്യങ്ങള്‍ക്ക് കൗണ്‍സില്‍ കൂടേണ്ട ആവശ്യമില്ലെന്നുമാണ് ആന്റോ ജോസഫിന്റെ നിലപാട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമെന്ന നിലയിലാണ് മൂത്രപ്പുര തുറന്നതെന്നും ഇത് താത്കാലികമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലായിൽ "ശുചിമുറി' വിവാദം; മുൻസിപ്പൽ ചെയർമാനോട് കൊമ്പ് കോർത്ത് സിപിഎം
11:35 AM Jan 05, 2021 | Deepika.com