ഭോപ്പാൽ: ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനില്ലെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ. മറ്റു മുൻഗണനകൾ ചൂണ്ടിക്കാട്ടിയാണു ചൗഹാന്റെ ഒഴിഞ്ഞുമാറൽ.
വാക്സിൻ വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാനത്തു പൂർത്തിയായി. ഇപ്പോൾ വാക്സിൻ സ്വീകരിക്കേണ്ടതില്ലെന്നാണു തന്റെ തീരുമാനം. മുൻഗണനാ ഗ്രൂപ്പിലുള്ളവർക്കാണ് ആദ്യം വാക്സിൻ നൽകേണ്ടത്. അതിനുശേഷം താൻ വാക്സിൻ സ്വീകരിക്കുമെന്നും ചൗഹാൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിന്റെ അഞ്ചു കോടിഡോസുകളും ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ഒരു കോടി ഡോസുകളുമാണ് രാജ്യത്തു വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ കോവിഡ് മുന്നണി പോരാളികൾക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും വിതരണം നടത്താനാണു സർക്കാരിന്റെ പദ്ധതി. വാക്സിൻ വിതരണത്തിനുള്ള ഡ്രൈ റണ്‍ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളിലുമായി പൂർത്തിയാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്റെ തിയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ. ഈയാഴ്ച തന്നെ വിതരണം ആരംഭിച്ചേക്കും. ബുധനാഴ്ച മുതൽ രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചേക്കുമെന്നു നേരത്തെ, റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.
ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനില്ലെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി
10:29 AM Jan 05, 2021 | Deepika.com