തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കോവിഡ് കേരളത്തിലും സ്ഥിരീകരിച്ചു. ആറ് പേർക്കാണ് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്ടും ആലപ്പുഴയിലും രണ്ട് പേർക്ക് വീതവും കോട്ടയത്തും കണ്ണൂരിലും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്.
യുകെയിൽനിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിൽ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്. 29 പേരുടെ സാന്പിളാണ് പൂനെയിലേക്ക് അയച്ചത്. ഇതിൽ 11 പേരുടെ പരിശോധന ഫലം വന്നിരുന്നു. ഇന്ന് ലഭിച്ച ഫലങ്ങളാണ് പോസിറ്റീവായതെന്നും ഇനിയും ഫലങ്ങൾ വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരും ഇവരുടെ സന്പർക്ക പട്ടികയിലുള്ളവരും നിരീക്ഷണത്തിലാണ്. ഇവർ വിദേശത്തുനിന്നും എത്തിയപ്പോൾ തന്നെ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു. അതിനാൽ വലിയ സന്പർക്ക പട്ടിക ഉണ്ടാകാൻ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
പുതിയ കോവിഡ് യുകെയിൽ റിപ്പോർട്ട് ചെയ്തയുടനെ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എങ്കിലും ആരെങ്കിലും നേരത്തെ യുകെയിൽനിന്നും വന്നവരുണ്ടെങ്കിൽ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കണം. വിദേശത്തുനിന്നും വരുന്നവർ സ്വമേധയ വിവരം അറിയിക്കാൻ തയാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
പുതിയ വൈറസ് വളരെ വേഗത്തിൽ വ്യാപിക്കുന്നതാണ്. ഇവയുടെ പകർച്ച സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ ജാഗ്രത വേണം. പ്രായമുള്ളവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും രോഗം വന്നാൽ ബുദ്ധിമുട്ട് ഉണ്ടാകും. അതിനാൽ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ഇളവുകൾ പ്രഖ്യാപിക്കുന്പോൾ അത് പരിമിതമായി ഉപയോഗിക്കണം. ജീവത മുരടിപ്പ് അവസാനിപ്പിക്കാനാണ് ഇളവുകൾ പ്രഖ്യാപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിതീവ്ര കോവിഡ് വൈറസ് കേരളത്തിലും; ആറ് പേർക്ക് രോഗം
08:19 PM Jan 04, 2021 | Deepika.com