ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കർഷകരുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്. ഇതോടെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ കർഷകരും ഉറച്ചുനിന്നു.
ഇതോടെ കർഷകരും കേന്ദ്രവും തമ്മിലുള്ള ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടു. വെള്ളിയാഴ്ച വീണ്ടും കേന്ദ്രവുമായി കർഷകർ ചർച്ച നടത്തും.
നിയമം പിൻവലിക്കുന്നത് പരിഷ്കരണ നയങ്ങളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കുന്നതിൽ ചർച്ചയാകാമെന്നും കേന്ദ്രം വ്യക്തമാക്കി. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് വ്യക്തമാക്കിയത്.
തുടർ നടപടികളുമായി സർക്കാർ മുന്നോട്ടു പോയിക്കഴിഞ്ഞു. കാർഷിക മേഖലയിലെ സമഗ്ര പരിഷ്കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.
വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയാറായിരുന്നു. എന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.
കാർഷിക നിയമം: നിലപാടിൽ ഉറച്ച് കേന്ദ്രവും കർഷകരും; വെള്ളിയാഴ്ച വീണ്ടും ചർച്ച
06:05 PM Jan 04, 2021 | Deepika.com