തിരുവനന്തപുരം: കേരളത്തിൽ അപകടകരമായ കളിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും ഇത് തീകൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ഇവര്‍ ആഞ്ഞുശ്രമിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്ന് തരിപ്പണമായെന്ന ഇടതുമുന്നണിയുടെ പ്രചരണം അടിസ്ഥാന രഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.
വോട്ടിംഗ് ശതമാനത്തിൽ എൽഡിഎഫിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചത് യുഡിഎഫിനാണ്. കെപിസിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് വിഭാഗം ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തി. എല്‍ഡിഎഫിന് 34.96% വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിന് 35.6% വോട്ട് നേടാനായി. സംസ്ഥാനത്ത് യുഡിഎഫ് തുല്യശക്തിയായി നിലനില്‍ക്കുന്നുവെന്നാണ് വാസ്തവം.
കോര്‍പ്പറേഷനുകളില്‍ ഞങ്ങള്‍ക്ക് ഉദ്ദേശിച്ച വിജയം ഉണ്ടായില്ല. മുനിസിപ്പാലിറ്റികളില്‍ നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ജില്ലാ പഞ്ചായത്തിലാണ് കണക്ക് കൂട്ടലുകള്‍ തെറ്റിയത്. ഗ്രാമപഞ്ചായത്തില്‍ തുല്യമായ പോരാട്ടത്തിന് സാധിച്ചു.
പ്രാദേശിക തിരഞ്ഞെടുപ്പ് ആയതിനാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായില്ല. സര്‍ക്കാരിനെതിരായ എല്ലാ ആരോപണങ്ങളും അതേപടി നിലനില്‍ക്കുകയാണ്. എന്നാല്‍ അഴിമതിയും കൊള്ളയും നടത്തിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി ചര്‍ച്ചാ വിഷയമാക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ്.
പിണറായി വിജയന് ആരംഭിച്ച വര്‍ഗീയ പദ്ധതി ഇപ്പോള്‍ സിപിഎമ്മിന്റെ ആക്ടിംഗ് സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നു. മുസ്ലീം ലീഗിനെ ചെളിവാരി എറിയാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നു. കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലീം ലീഗിന് കഴിഞ്ഞിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കി അവരെ ശാക്തീകരിക്കുന്ന സഹായങ്ങള്‍ ചെയ്തു. സിപിഎം-ബിജെപി- എസ്ഡിപിഐ കൂട്ടുകെട്ട് പല വാർഡുകളിലും ഉണ്ടായിരുന്നു.
നാല് വോട്ടിന് വേണ്ടി ഏത് വർഗീയ കാർഡും സിപിഎം കളിക്കും. മതങ്ങളെ തമ്മിലടിപ്പിക്കാനുളള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം. ഇത്രയും ചീഞ്ഞുനാറിയ സർക്കാർ കേരളത്തിലുണ്ടായിട്ടില്ല. തോൽവി പഠിച്ച് യുഡിഎഫ് ജനങ്ങളെ സമീപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ അപകടകരമായ കളിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും കളിക്കുന്നത്: ചെന്നിത്തല
01:27 PM Jan 04, 2021 | Deepika.com