തിരുവനന്തപുരം: കോവിഡ്19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സാർസ് കോവിഡ് 2 ആന്റി ബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളിൽ, പ്രത്യേകിച്ച് അപകട സാധ്യത കൂടുതലുള്ള ആളുകളിലുണ്ട് എന്ന് മനസിലാക്കുകയാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. രോഗത്തിന്റെ അടുത്തഘട്ട വ്യാപന സാധ്യത മനസിലാക്കുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുവാനും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഈ പഠനം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിഇഐഡി സെൽ നോഡൽ ഓഫീസറുടെയും മേൽനോട്ടത്തിലാണ് ഈ പഠനം നടത്തുന്നത്. ജില്ലാ തലത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതതു പഠനമേഖലയിൽ നേതൃത്വം നൽകുന്നത്. ആരോഗ്യ വകുപ്പിലെ ജില്ലാ സർവൈലൻസ് ഓഫീസർ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, പോലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയ്യാറാക്കുകയും അതിൽ നിന്നും അഞ്ചു വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയിൽ നിന്നും പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളിൽ നിന്നും 12 പേരെ വീതം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.
സംസ്ഥാനത്താകമാനം 18 വയസിന് മുകളിലുള്ള 12,100ഓളം ആളുകളിൽ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു ജില്ലയിൽ ഏറ്റവും കുറഞ്ഞത് 350 സാന്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുകൂടാതെ ഓരോ ജില്ലയിൽ നിന്നും കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരിൽ നിന്ന് 240 സാന്പിളുകൾ പരിശോധിക്കുന്നതാണ്. ഗ്രാമ, നഗര മേഖലകളിൽ നിന്ന് സാന്പിളുകൾ ശേഖരിക്കും. സാന്പിൾ ശേഖരണത്തിന് മുന്പായി ആളുകളുടെ സമ്മതപത്രം വാങ്ങും. ഇത് കൂടാതെ 5000ഓളം രക്ത സാന്പിളുകൾ ലാബുകളിൽ നിന്നും രക്ത ബാങ്കുകളിൽ നിന്നും ശേഖരിച്ച് പഠന വിധേയമാക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്19 പുനർ വ്യാപനവും അതിനെ തുടർന്നുള്ള മരണവും അഭിമുഖീകരിക്കുകയാണ്. എന്നാൽ ഇന്ത്യയിലും കേരളത്തിലും രോഗവ്യാപനം കുറയുന്നതായിട്ടാണ് കാണുന്നത്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും രോഗവ്യാപനം കേരളത്തിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ആയതിനാൽ സാർസ് കോവിഡ് 2 ആന്റി ബോഡി പൊതുജനങ്ങളിലും രോഗവ്യാപന സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരിൽ എത്രത്തോളമുണ്ടെന്ന് മനസിലാക്കുന്നത് ഈ ഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്ക് പ്രകാരം മേയ് മാസത്തിൽ ഇന്ത്യയിലെ പ്രായപൂർത്തിയായവരിലെ കോവിഡ് വ്യാപന നിരക്ക് 0.73 ശതമാനം ആയിരുന്നു. എന്നാൽ ഓഗസ്റ്റ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം 7.1 ശതമാനം ആളുകളിൽ ഇതിനോടകം കോവിഡ് വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 2020 നവംബർ ആദ്യ വാരത്തെ കണക്കനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകരിൽ 20 ശതമാനവും, ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിൽ 10.5 ശതമാനവും ശസ്ത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്ന ആളുകളിൽ 3.2 ശതമാനവും നേരിട്ട് പരിശോധനയ്ക്കെത്തിയ ആളുകളിൽ 8.3 ശതമാനവും ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കോവിഡ്19 സാന്ദ്രതാ പഠനം നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
കോവിഡ്: വ്യാപന സാധ്യത കണ്ടെത്താൻ സാന്ദ്രതാ പഠനവുമായി ആരോഗ്യവകുപ്പ്
02:15 PM Jan 03, 2021 | Deepika.com