ന്യൂഡൽഹി: പുകവലിക്കാനും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയർത്തി നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാർ. സിഗരറ്റടക്കമുള്ള പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസിൽനിന്ന് 21 വയസാക്കാനാണു കേന്ദ്രം ഒരുങ്ങുന്നത്.
പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003-ലെ പുകയില നിരോധന നിയമത്തിലാണു ഭേദഗതി കൊണ്ടുവരുന്നത്. പുകവലിക്കു നിരോധനമുള്ള മേഖലകളിൽ വലിച്ചാലുള്ള പിഴ 200-ൽനിന്നു 2000 രൂപയായി വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായാണു റിപ്പോർട്ട്.
പുകയില നിരോധന നിയമത്തിന്റെ ഏഴാം വകുപ്പും ഭേദഗതി ചെയ്തു. ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ അഞ്ചു ലക്ഷം രൂപ പിഴയും അഞ്ചു വർഷം വരെ തടവുമാണ് ശിക്ഷ.
അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനെതിരെയും കർശന നിയമം കൊണ്ടുവരും. ഏതെങ്കിലും വിധത്തിൽ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെയും കുറ്റകരമായി കണക്കാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
21 വയസിൽ താഴെയുള്ളവർ പുക വലിച്ചാൽ കേസാകും; നിയമനിർമാണത്തിനു കേന്ദ്രം
11:19 AM Jan 03, 2021 | Deepika.com