മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണു നടപടി.
2007ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയൻസ് പെട്രോളിയവുമായി ഓഹരി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്ന് സെബി കണ്ടെത്തി. ഇതിനായി 12 ഏജന്റുമാരെ റിലയൻസ് നിയോഗിച്ചതായും സെബിയുടെ 95 പേജുള്ള ഉത്തരവിലെ കണ്ടെത്തലായി ചേർത്തിട്ടുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് 25 കോടി രൂപയും മുകേഷ് അംബാനിക്ക് 15 കോടിയും റിലയൻസിനു കീഴിലുള്ള നവിമുംബൈ സെസ് കന്പനിക്ക് 20 കോടിയും മുംബൈ സെസ് കന്പനിക്ക് 10 കോടിയുമാണ് പിഴയിട്ടിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ പിഴ ഒടുക്കണം.
കേസിൽ 2017 മാർച്ചിൽ റിലയൻസ് ഇൻഡസ്ട്രീസിന് 447 കോടിരൂപ പിഴയിട്ടിരുന്നു. എന്നാൽ റിലയൻസ് ഇതിനെതിരേ സെക്യൂരിറ്റീസ് അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. 2020 നവംബറിൽ ട്രിബ്യൂണൽ അപ്പീൽ തള്ളിയിരുന്നു.
ഓഹരികളിൽ കള്ളക്കളി, കൊള്ളലാഭം; മുകേഷ് അംബാനിക്കും റിലയൻസിനും പിഴ
10:10 AM Jan 03, 2021 | Deepika.com