തിരുവനന്തപുരം: മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതുവെന്ന് സിപിഎം. സ്വർണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുവെന്നത് നിയമ സംവിധാനത്തോടും, ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ രാഷ്ട്രീയവും ഭരണപരവുമായി എതിർക്കാൻ കഴിയാത്ത ബിജെപി-യുഡിഎഫ് കുട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലയ്ക്ക് ആയുധങ്ങൾ ഒരുക്കി കൊടുക്കാൻ അന്വേഷണ ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കും.
മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്. കോടതിയിൽ സമർപ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാൻ പോലും നൽകിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയിൽ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്തിട്ടുണ്ടെന്നതും പ്രസക്തം. യഥാർഥത്തിൽ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തന്നെയാണ് കോടതി ചോദ്യം ചെയ്തത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേൽ സമ്മർദ്ദമുണ്ടെ ന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയിൽ തന്നെ വ്യക്തമാക്കുകയുണ്ടായി. പരസ്പര വിരുദ്ധമെന്ന് കോടതി തന്നെ നിരീക്ഷിച്ച ഇഡി റിപ്പോർട്ട്, മുഖ്യമന്ത്രിയേയും സർക്കാരിനേയും ലക്ഷ്യം വച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ചാണ് അന്വേഷണ പ്രഹസനം നടത്തുന്നതെന്ന് വ്യക്തമാക്കുന്നു.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്നതിന് പകരം രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമോയെന്നാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സ്വർണക്കടത്തിലൂടെ ലഭിച്ച പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തി എൻഐഎ കേസ് അന്വേഷിക്കുന്നത്.
അതിനെ പൂർണമായും നിഷേധിക്കുന്ന ഇഡി റിപ്പോർട്ട് രാജ്യദ്രോഹക്കുറ്റത്തെ പരോക്ഷമായി റദ്ദാക്കുന്നതാണ്. ഇഡി കേസുപോലും അസാധുവാക്കപ്പെടുമല്ലോ എന്ന് കോടതി തന്നെ ഈ ഘട്ടത്തിൽ പരോക്ഷമായി നിരീക്ഷിക്കുകയുണ്ടായി.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിർവഹിക്കുന്നതിനോടൊപ്പം യഥാർഥ പ്രതികളെ രക്ഷപ്പെടുത്തതിനും കൂടിയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി.
സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു: സിപിഎം
01:21 PM Nov 19, 2020 | Deepika.com