പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. പരാജയത്തിന് കാരണം കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഹാസഖ്യത്തെ ചങ്ങലക്കു ബന്ധിപ്പിക്കുന്നതുപോലെയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസിനെ മഹാസഖ്യത്തിൽ ചേർത്തതോടെ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടായത് ബിജെപിക്കാണ്.
പരിചയമില്ലാത്ത സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുത്തതുവഴി കോൺഗ്രസ് മഹാഗത്ബന്തനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറി. 70 സ്ഥാനാർഥികളെ അവർ നിർത്തി, പക്ഷേ 70 പൊതു റാലികൾ പോലും കോൺഗ്രസ് നടത്തിയിട്ടില്ല.
മൂന്ന് ദിവസത്തേക്ക് രാഹുൽ ഗാന്ധി വന്നു, പ്രിയങ്ക ഗാന്ധി വന്നില്ല, ബിഹാറുമായി പരിചയമില്ലാത്തവരാണ് കോൺഗ്രസിനുവേണ്ടി ഇവിടെയെത്തിയത്. ഇത് ശരിയായില്ല.
ബിഹാറിലെ തെരഞ്ഞെടുപ്പ് സമയം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരു വിനോദയാത്രയിൽ ആയിരുന്നു. ഷിംലയിൽ ഇരുവരും പിക്നിക് നടത്തുകയായിരുന്നു. ഇങ്ങനെയാണോ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെ നയിക്കേണ്ടത്?. കോൺഗ്രസ് പാർട്ടി രീതി ബിജെപിയ്ക്ക് ഗുണം ചെയ്യുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഇത്.
കോൺഗ്രസിന്റെ പ്രശ്നങ്ങൾ ബിഹാറിൽ മാത്രമുള്ളതല്ല. ഈ രീതി മറ്റു സംസ്ഥാനങ്ങളിലും കാണാം. മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് പരമാവധി സീറ്റുകളിൽ മത്സരിക്കാൻ ശ്രമിക്കും. എന്നാൽ കൂടുതൽ സീറ്റുകളിൽ ജയം നേടാൻ അവർക്ക് സാധിക്കുന്നില്ല. കോൺഗ്രസ് ഇതിനെക്കുറിച്ച് ചിന്തിക്കണം.
കോൺഗ്രസിന് 70 സീറ്റുകൾ നൽകാൻ ഞങ്ങൾ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അവർക്ക് ലഭിച്ച സീറ്റുകളിൽ മത്സരം എളുപ്പമുള്ളതല്ലാത്തതിനാൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയില്ലെന്ന് കോൺഗ്രസിനും അറിയാമായിരുന്നുവെന്നും ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി.
ബിഹാർ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം കോൺഗ്രസ്: രൂക്ഷ വിമർശനവുമായി ആർജെഡി നേതാവ്
10:01 AM Nov 16, 2020 | Deepika.com