തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന നിർഭയ ഹോമുകൾ സർക്കാർ പൂട്ടാനൊരുങ്ങുന്നു. സംസ്ഥാനത്തെ 13 നിർഭയ ഹോമുകളിൽ കഴിയുന്ന കുട്ടികളെ തൃശൂർ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്കു മാറ്റാനാണ് സർക്കാർ തയ്യാറെടുക്കുന്നത്.
ഇതോടെ പോക്സോ കേസ് ഇരകളുടെ പുരനധിവാസം പ്രതിസന്ധിയിലാകും. സംസ്ഥാനത്ത് പോക്സോ കേസ് ഇരകളെ സംസ്ഥാനത്തെ 14 വിമൻ ആൻഡ് ചൈൽഡ് ഹോമുകളിലായാണ് താമസിപ്പിക്കുന്നത്.
എന്നാൽ ഇനിമുതൽ 10നും 18നും ഇടയിൽ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനാണ് വനിതാ ശിശുക്ഷേമ വകുപ്പ് തയാറെടുക്കുന്നത്. അതേസമയം നിർഭയ ഹോമുകളിലെ താമസക്കാരെ മാറ്റുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നു വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
തൃശൂരിൽ 200 പേർക്ക് താമസിക്കാൻ കഴിയുന്ന മാതൃകാ ഹോമാണ് തയ്യാറാക്കിയിട്ടുള്ളത്. നിർഭയ ഷെൽട്ടർ ഹോമുകളിൽ താമസിക്കുന്ന പഠിക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് വേണ്ടി മികച്ച ശാസ്ത്രീയമായ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തൃശൂരിൽ പുതിയ മാതൃക ഹോം സ്ഥാപിച്ചത്. നിലവിൽ നിർഭയ ഹോമുകളെല്ലാം എൻജിഒകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കുട്ടികളും മുതിർന്നവരും ഒപ്പം 350 ഓളം താമസക്കാരുമാണ് നിർഭയ ഹോമുകളിലുള്ളത്. ഈ ഹോമുകൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ജനസാന്ദ്രതയുള്ള പ്രദേശത്താണ് ഈ ഹോമുകൾ പ്രവർത്തിക്കുന്നത് എന്നതിനാൽ കുട്ടികളെ അപായപ്പെടുത്താനോ വശീകരിച്ച് പ്രതികൾക്ക് അനുകൂലമാക്കാനോയുള്ള ശ്രമങ്ങൾ നടക്കാറുണ്ട്.
ഈ കുട്ടികൾക്ക് കെട്ടിടത്തിനുള്ളിൽ ഒതുങ്ങിക്കഴിയേണ്ട സാഹചര്യമാണുള്ളത്. ഒരു മുറിയിൽ പല തരത്തിലുള്ള ആളുകളാണ് കഴിയുന്നത്. ഇവരെ ശാസ്ത്രീയമായി മാറ്റി പുനരധിവസിപ്പിക്കുകയാണ് വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ സർക്കാർ പൂട്ടാനൊരുങ്ങുന്നു
07:37 PM Nov 15, 2020 | Deepika.com