കോൽക്കത്ത: വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു. കോൽക്കത്തയിലെ ബെല്ലെ വു ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. വൈകാതെ അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.
സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങൾക്ക് സൗമിത്ര ജീവൻ നൽകിയിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004ൽ പത്മഭൂഷണും 2012ൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം സൗമിത്രയെ ആദരിച്ചു.
2018ൽ ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സത്യജിത് റേയുടെ അപുർ സൻസാറിലൂടെയാണ് സൗമിത്ര സിനിമയിൽ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി. തപൻ സിൻഹ, ഋതുപർണ ഘോഷ്, മൃണാൾ സെൻ, അസിത് സെൻ, അജോയ് കർ തുടങ്ങിയവരുടെ ചിത്രങ്ങളിലും സൗമിത്ര അഭിനയിച്ചു.
അഭിജാൻ, ചാരുലത, പരിണീത, അരണ്യേർ ദിൻ രാത്രി, അപുർ സൻസാർ, തീൻ കന്യ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു
12:52 PM Nov 15, 2020 | Deepika.com