തിരുവനന്തപുരം: സിഎജിക്കെതിരായ സർക്കാർ നീക്കം അഴിമതി മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ അഴിമതിയിൽനിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി തോമസ് ഐസക് ഉണ്ടയില്ലാ വെടിവച്ചിരിക്കുന്നത്. കിഫ്ബിയിൽ നടക്കുന്നതെല്ലാം അഴിമതിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
സിഎജിയുടേത് കരട് റിപ്പോർട്ടാണെന്നാണ് തോമസ് പറയുന്നത്. ഇതിന് മറുപടികൊടുക്കുകയാണ് വേണ്ടത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉയർന്നു വന്നരിക്കുന്ന അഴിമതിയുടെ വസ്തുതകൾ മറച്ചുവയ്ക്കാനാണ് തോമസിനെകൊണ്ട് വാർത്താസമ്മേളനം നടത്തിയത്.
കിഫ്ബിയിൽ നടക്കുന്നതെല്ലാം അഴിമതിയാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. ഇത് വഴിയെ പുറത്തുവരും. കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചാണ് ഇപ്പോൾ മുൻകൂട്ടിയുള്ള പത്രസമ്മേളനം. സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപുറത്തവയ്ക്കുന്നതിന് മുൻപ് പുറത്തുവിട്ടത് നിയമവിരുദ്ധമാണ്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ അഴിമതി ജനങ്ങൾ ചർച്ച ചെയ്യുന്നു. ഇതുമൂലം ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി മറയ്ക്കാനാണ് പത്രസമ്മേളനം നടത്തിയത്.
കോടിയേരിയുടെ അവധികൊണ്ട് തീരുമോ മുഖ്യമന്ത്രിയുടെ ഓഫീസിൽനടക്കുന്ന അഴിമതി, സ്വർണക്കടത്ത് പ്രശ്നങ്ങൾ എല്ലാം. മുഖ്യമന്ത്രി രാജിവച്ച് ജനവിധിതേടണം. അഴിമതി മറയ്ക്കാനാണ് ഇപ്പോൾ ഇത് കുത്തിപ്പോക്കി കൊണ്ടുവന്നത്.
സിഎജി ഭരണഘടന സ്ഥാപനമാണ്. ഇത് അഴിമതിയും ക്രമക്കേടും കണ്ടെത്താൻ കൂടിയുള്ളതാണ്. ഇത് തള്ളിക്കളയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെല്ലാം സർക്കാർ മറുപടി പറയേണ്ടിവരും.
മയക്കുമരുന്നു കച്ചവടം കോടിയേരിയുടെ വീട്ടിലാണ് നടന്നത്. മകൻ തെറ്റ് ചെയ്താൽ അച്ഛന് ഉത്തരവാദിത്വം ഇല്ലെന്ന് ആദ്യം പറഞ്ഞു. എന്നിട്ട് ഇപ്പോൾ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. നേരത്തെ ചികിത്സയ്ക്കു പോയപ്പോൾ പോലും കോടിയേരി അവധി എടുത്തിരുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സിഎജിക്കെതിരായ സർക്കാർ നീക്കം അഴിമതി മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ്
12:03 PM Nov 15, 2020 | Deepika.com