തിരുവനന്തപുരം: സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. വിഷയത്തിൽ രാഷ്ട്രപതിക്ക് ഉൾപ്പെടെ പരാതി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി.
കിഫ്ബിക്കെതിരായ നീക്കത്തിൽ സർക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം. സർക്കാരിന് നൽകിയ കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീർക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നു എന്നാണ് സിഎജി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അനുച്ഛേദത്തിൽ സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ് പരാമർശവിധേയമാകുന്നത്.
കിഫ്ബി വായ്പയെ സംസ്ഥാന സർക്കാരിന്റെ വായ്പയായി വിവക്ഷിക്കുന്നത് ശരിയല്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകൾക്കു വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാരല്ല ഒരു കോർപറേറ്റ് ബോഡിയാണ് വായ്പയെടുക്കുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
മറ്റേത് കോർപറേറ്റ് ബോഡിയെയുംപോലെ റിസർവ് ബാങ്കിന്റെ അനുമതിയോടെ വിദേശത്തുനിന്നു വായ്പയെടുക്കുന്നതിനും നിയമവ്യവസ്ഥകൾക്കു വിധേയമായി നാട്ടിൽനിന്നു വായ്പയെടുക്കുന്നതിനും അവകാശമുണ്ട്. കേന്ദ്രസർക്കാരിന്റെ ഇത്തരം ബോഡികൾ നിർബാധം വായ്പയെടുക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
സിഎജി വിവാദത്തിൽ രാഷ്ട്രപതിക്ക് പരാതി നൽകാനൊരുങ്ങി പ്രതിപക്ഷം
10:51 AM Nov 15, 2020 | Deepika.com