കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് ജ്വല്ലറിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ജ്വല്ലറി എംഡി മൊയ്തു ഹാജി. ജ്വല്ലറിയുടെ മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണ് തട്ടിപ്പ് നടത്തിയതെന്ന് മൊയ്തു ഹാജി പറഞ്ഞു. മൊയ്തുഹാജി നിലവിൽ ഒളിവിലാണ്.
ജ്വല്ലറി പൂട്ടിയപ്പോൾ 110 നിക്ഷേപകർക്കായി നൽകാനുണ്ടായിരുന്നത് ഒൻപത് കോടി രൂപയാണ്. ഈ തുക ആറ് ഡയറക്ടർമാർ ചേർന്ന് തിരികെ നൽകാൻ ധാരണയായി. എന്നാൽ നിസാർമാത്രം പണം നൽകാൻ തയാറാകുന്നില്ല. തട്ടിപ്പിലൂടെ നേടിയ പണമുപയോഗിച്ച് ദുബായിലെത്തിയ നിസാർ അവിടെ ബിസനസ് നടത്തുകയാണെന്നും മൊയ്തുഹാജി വെളിപ്പെടുത്തി.
2016 മുതൽ 2019 വരെ പയ്യന്നൂർ പുതിയ ബസ്റ്റാന്റ് സമീപത്ത് പ്രവർത്തിച്ച അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി. ഇതുവരെ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് അനുമാനം. ജ്വല്ലറിക്കെതിരെ ശനിയാഴ്ച 22 പേർ കൂടി പരാതി നൽകിയിരുന്നു.
ഇതുവരെ ആറ് കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർകോട് ഫാഷൻ ഗോൾഡിന് പിന്നാലെയാണ് കണ്ണൂർ പയ്യന്നൂരിൽ വൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നത്.
തട്ടിപ്പ് നടത്തിയത് മാനേജർ; അമാൻ ഗോൾഡ് തട്ടിപ്പിൽ വെളിപ്പെടുത്തലുമായി "ഒളിവിലുള്ള എംഡി'
08:59 AM Nov 15, 2020 | Deepika.com