തൃശൂർ: മഹാരാഷ്ട്രയിൽ ടെന്പോ ട്രാവലർ പുഴയിലേക്കു മറിഞ്ഞ് അഞ്ചു മലയാളികൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.
തൃശൂർ പുല്ലഴി കെഎസ്ഇബി സബ് സ്റ്റേഷനു സമീപം കരേക്കാട്ടു വീട്ടിൽ ഗോവിന്ദൻ നായരുടെ മകൻ മധുസൂദനൻ നായർ (49), ഭാര്യ ഉഷ, മകൻ ആദിത്യൻ (21), സാജൻ, സാജന്റെ രണ്ടര വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. മധുസൂദനന്റെ മകൾക്ക് അപകടത്തിൽ പരിക്കുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പുലർച്ചെ നാലിന് പൂന-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം. പാലത്തിൽ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച വാഹനം നദിയിലേക്കു മറിയുകയായിരുന്നു.
ഡ്രൈവർ ഒഴികെ എല്ലാവരും മലയാളികളാണ്. മധുസൂദനൻ നായരും കുടുംബവും 30 വർഷമായി മുംബൈയിലാണ്. ന്യൂ മുംബൈ വാഷി സെക്ടർ 16ലാണ് താമസം.
പുല്ലഴിയിലുള്ള തറവാട്ടുവീട്ടിൽ സഹോദരിമാരായ ശാന്ത, സരസ്വതി എന്നിവരും ശാന്തയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ശിവദാസനുമാണ് താമസിക്കുന്നത്. കോലഴിയിലാണ് മരിച്ച ഉഷയുടെ വീട്. ദീപാവലി ആഘോഷത്തോടനുബന്ധിച്ചു ഗോവയിലേക്കു വിനോദയാത്ര പോകുന്നതായി കുടുംബം നാട്ടിൽ അറിയിച്ചിരുന്നു.
മഹാരാഷ്ട്രയിൽ വാഹനാപകടം: അഞ്ച് മലയാളികൾ മരിച്ചു; എഴ് പേർക്ക് പരിക്ക്
07:31 PM Nov 14, 2020 | Deepika.com