ആഡിസ് അബാബ: സർക്കാർ സേനയും വിമതരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന വടക്കൻ എത്യോപ്യയിലെ ടിഗ്രെയ് പ്രവിശ്യയിൽ നൂറുകണക്കിനു സാധാരണക്കാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി നടന്ന നിഷ്ഠുര സംഭവം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലാണ് പുറത്തുകൊണ്ടുവന്നത്.
ടിഗ്രെയിൽ ശക്തമായ സ്വാധീനമുള്ള ടിഗ്രെയ് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട്(ടിപിഎൽഎഫ്) ആണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബിയ് അഹമ്മദ് ആരോപിച്ചു. അതേസയം, ടിപിഎൽഎഫ് ഇക്കാര്യം നിഷേധിച്ചു. മായികാഡ്ര എന്ന പ്രദേശത്തു നടന്ന സംഭവത്തിൽ സാധാരണക്കാരായ തൊഴിലാളികളാണു മരിച്ചത്. വെട്ടിയും കുത്തിയുമാണു കൊന്നിരിക്കുന്നതെന്ന് ആംനസ്റ്റി അറിയിച്ചു.
മുന്പ് എത്യോപ്യൻ സഖ്യകക്ഷി ഭരണകൂടങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന ടിപിഎൽഎഫിനെ 2018ൽ അധികാരമേറ്റ അബിയ് അഹമ്മദാണ് അടിച്ചമർത്താൻ തുടങ്ങിയത്. ടിഗ്രെയിൽ ടിപിഎൽഎഫും സർക്കാർ സേനയും തമ്മിൽ കുറച്ചു ദിവസങ്ങളായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നു.
കൂട്ടക്കൊല അരങ്ങേറിയ മായികാഡ്ര പ്രദേശത്തെ പട്ടാളം മോചിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ടിഗ്രെയ് പ്രവിശ്യക്കു പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. ടിഗ്രെയിലെ പ്രദേശിക നേതാക്കളെ അറസ്റ്റ് ചെയ്യാൻ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
എത്യോപ്യയിൽ കൂട്ടക്കൊല; നൂറുകണക്കിനു പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി
06:29 AM Nov 14, 2020 | Deepika.com