തിരുവനന്തപുരം: മണ്ഡലകാലം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ശബരിമലയിൽ ഒരേ സമയം നാല് എസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഒരുക്കും. മണ്ഡല- മകര വിളക്കു കാലത്തു നാലു ഘട്ടമായാണു പോലീസ് ക്രമീകരണം.
ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേൽനോട്ടം വഹിക്കും. കോവിഡ് കാലത്തു കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ശബരിമല ദർശന ക്രമീകരണം ഒരുക്കുക.
ഞായറാഴ്ച മുതൽ നവംബർ 30 വരെയുള്ള ആദ്യ ഘട്ടത്തിൽ എസ്പിമാരായ ആർ. സുകേശൻ, ബി. കൃഷ്ണകുമാർ എന്നിവർക്കാണ് സന്നിധാനത്തു ചുമതല. കെ.എം. സാബുമാത്യു, കെ.എൽ. ജോണ്‍കുട്ടി എന്നിവർക്കു പന്പയുടെ ചുമതല നൽകി.
ഡിസംബർ ഒന്നു മുതൽ 15 വരെയുള്ള രണ്ടാംഘട്ടത്തിൽ ബി.കെ. പ്രശാന്തൻ കാണി, കെ.എസ്. സുദർശനൻ എന്നിവർക്കു സന്നിധാനത്തിന്റെയും കെ.കെ. അജി, എ. ഷാനവാസ് എന്നിവർക്കു പന്പയുടെയും ചുമതലയുണ്ടാകും.
ഡിസംബർ 16 മുതൽ 31 വരെയുള്ള മൂന്നാഘട്ടത്തിൽ എ.എസ്. രാജു, കെ.വി. സന്തോഷ് എന്നിവർക്കു സന്നിധനത്തിന്റെയും എം.സി. ദേവസ്യ, എസ്. ദേവമനോഹർ എന്നിവർക്കു പന്പയുടെയും ചുമതലയുണ്ടാകും. അവസാന ഘട്ടത്തിൽ എസ്. നവനീത് ശർമ, ഇ.എസ്. ബിജിമോൻ, വി. അജിത്ത് എന്നിവർക്കു സന്നിധാനത്തേയും കെ. രാധാകൃഷ്ണൻ, ജോസി ചെറിയാൻ എന്നിവർക്കു പന്പയിലേയും ചുമതല നൽകി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.
ശബരിമലയിൽ നാല് എസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷ
07:41 PM Nov 13, 2020 | Deepika.com