ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിലേക്കെന്നു പഠന റിപ്പോർട്ട്. നാലു പേരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചെന്നും ഏതാണ്ട് എല്ലാ വീട്ടിലും വൈറസ് ബാധ എത്തിയതായും സിറോ സർവെ ഫലം പറയുന്നു.
ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, യാഥാർഥ്യ ബോധമില്ലാതെ ഇളവുകൾ അനുവദിക്കുകയാണെന്നു സംസ്ഥാന സർക്കാരിനെ വിമർശിച്ചു.
നാലാം റൗണ്ട് സിറം സർവേയിലാണ് ഡൽഹിയിലെ സ്ഥിതിഗതികൾ രൂക്ഷമാണെന്നു വ്യക്തമാക്കുന്നത്. വൈറസ് ബാധയേൽക്കാത്ത വീടുകൾ വിരളമാണ്. സംസ്ഥാനത്തെ മധ്യജില്ലകളിലാണ് സ്ഥിതി രൂക്ഷം. ഈ ജില്ലകളിലെ വൈറസ് വ്യാപനം സെപ്റ്റംബർ മാസത്തിലുള്ളതിനേക്കാൾ രണ്ട് മടങ്ങ് വർധിച്ചിട്ടുണ്ട്. ടെസ്റ്റിനു വിധേയരാക്കിയവരിൽ 25 ശതമാനം പേരിലും കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റീസുമാരായ ഹിമ കോഹ്ലി, സുബ്രമണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച്, ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതെന്തിനാണെന്നു സർക്കാരിനോടു ചോദിച്ചു. ജനങ്ങളുടെ ജീവൻ വെച്ചു കളിക്കരുത്. വൈറസ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടിയെടുക്കേണ്ടപ്പോൾ ഇളവുകൾ നൽകുന്നത് അപകടകരമായ സ്ഥിതിയിലെത്തിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
കോവിഡ് തൊടാത്ത വീടില്ല; ഡൽഹിയിൽ സൂപ്പർ സ്പ്രെഡിലേക്ക്
09:44 PM Nov 12, 2020 | Deepika.com