കൊച്ചി: പെരുന്പാവൂരിൽ യുവാവിനെ വടിവാളിനു വെട്ടിയശേഷം നെഞ്ചിന് വെടിയുതിർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വീട്ടിൽ നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വിട്ടിൽ നിതിൻ (27), വെങ്ങോല തണ്ടേക്കാട് പുത്തൻവീട്ടിൽ അൽത്താഫ് (23), തണ്ടേക്കാട് ഭാഗത്ത് കൊടുത്താൻ വീട്ടിൽ ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്.
വെടിയേറ്റ തണ്ടേക്കാട് സ്വദേശി ആദിൽ (24) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലാണ്. അക്രമി സംഘത്തിലെ രണ്ടു പേരെ പിടികിട്ടാനുണ്ട്. ഇവർക്കായി അന്വേഷണം ഉൗർജിതമാക്കി. അക്രമികൾ സഞ്ചരിച്ച പുതിയ ഫോർച്യൂണർ കാർ സംഭവസ്ഥലത്തുനിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനം തകർന്ന നിലയിലാണ്. മൂന്ന് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബുധനാഴ്ച പുലർച്ചെ 1.30 ഓടെ എഎം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം മാവിൻചുവട് ജംഗ്ഷനിലായിരുന്നു സംഭവം. പൂർവവൈരാഗ്യമാണ് കാരണമെന്നാണ് അറിയുന്നത്. ആക്രമണം ഉണ്ടാകുന്നതിന് മുന്പ് തലേന്നു രാത്രി പത്തോടെ മാവിൻചുവടിന് സമീപം ആദിലും നിസാറുമായി വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുലർച്ചയോടെ വെടിവയ്പ്പും വടിവാൾ ആക്രമണവും ഉണ്ടായത്. നിസാറാണ് ആദിലിനുനേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനിടെ നിസാറിനും പരിക്കേറ്റിട്ടുണ്ട്.
യുവാവിനെ വടിവാളിനു വെട്ടി വെടിയുതിർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
08:15 PM Nov 12, 2020 | Deepika.com