പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയം സജീവ ചർച്ചയാവുമ്പോൾ താരമായത് സിപിഐ എംഎൽ സ്ഥാനാർഥി സന്ദീപ് സൗരവ് എന്ന മുപ്പത്തിമൂന്നുകാരനാണ്. തെരഞ്ഞെടുപ്പിലെ കന്നിക്കാരനായ സന്ദീപ് സൗരവ് സിറ്റിംഗ് എംഎൽഎയെ വൻ ഭൂരിപക്ഷത്തിന് അട്ടിമറിച്ച് ഇടത് താരമായി.
സംസ്ഥാന തലസ്ഥാനമായ പാറ്റ്നയ്ക്കു സമീപപ്രദേശമായ പലിഗഞ്ചിലായിരുന്നു സന്ദീപിന്റെ അങ്കം. ആദ്യമായി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ സന്ദീപ് നേടിയത് ജെഡിയു സ്ഥാനാർഥിയേക്കാൾ ഇരട്ടിവോട്ടും. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി വിദ്യാർഥി രാഷ്ട്രീയത്തിന്റെ ഭാഗമായി തുടരുന്ന ആളാണ് താനെന്ന് സന്ദീപ് സൗരവ് പറയുന്നു.
"രാവിലെ ആറിന് ആരംഭിക്കുന്ന ചെറിയ ഗ്രാമതല മീറ്റിംഗുകൾ നടത്താറുണ്ടായിരുന്നു. പലിഗഞ്ചിൽ ഞാൻ തൊടാത്ത ഒരു ഗ്രാമം പോലും ഇല്ല. പല സോണുകളായി തിരിച്ച് ചെറുപ്പക്കാരുമായി കൂടിക്കാഴ്ചകൾ നടത്തി. സിപിഐ (എംഎൽ) ന് കഴിഞ്ഞ തവണ മൂന്ന് സീറ്റുകൾ ഉണ്ടായിരുന്നു. സീറ്റുകളൊന്നും ലഭിക്കാത്ത അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ബീഹാറിൽ ഞങ്ങൾക്ക് എല്ലായ്പ്പോഴും പൊതുജന പിന്തുണയുണ്ട്'- സന്ദീപ് പറഞ്ഞു.
ഇടതുപക്ഷത്തെ മറ്റൊരു താരം സിപിഐ എംഎലിന്റെ തന്നെ മനോജ് മൻസിൽ ആണ്. ഇഷ്ടിക ചൂള തൊഴിലാളികളുടെ മകനായ മനോജ് മൻസിൽ അരാ ജില്ലയിലെ അഗിഗാവിൽനിന്നാണ് മത്സരിച്ചത്. പ്രധാന എതിരാളിയായ ജെഡിയു സ്ഥാനാർഥിയേക്കാൾ അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് മനോജ് സ്വന്തമാക്കിയത്.
ബിഹാറിൽ ഇത്തവണ ഇടതുപക്ഷത്തിന്റെ മികച്ച പ്രകടനമായിരുന്നു. 29 സീറ്റുകളിലാണ് ഇടതുപാർട്ടികളായ സിപിഐ, സിപിഎം, സിപിഐ എംഎൽ പാർട്ടികൾ മത്സരിച്ചത്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതൻമാർ 16 സീറ്റ് സ്വന്തമാക്കി. 55 ആണ് വിജയശതമാനം.
സിപിഐ എംഎൽ 19 സീറ്റിൽ മത്സരിച്ചപ്പോൾ 12 ഇടത്ത് ജയിച്ചു. 63 ശതമാനം വിജയമാണ് എംഎലിന് സാധിച്ചത്. എന്നാൽ 70 സീറ്റിൽ മത്സരിച്ച് 19 മണ്ഡലങ്ങളിൽ മാത്രം വിജയിച്ച കോൺഗ്രസിന്റെ വിജയശതമാനം വെറും 27 ആണെന്നതും ശ്രദ്ധേയമായി. 2015 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികൾക്ക് മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ബിഹാറിൽ മിന്നിയത് ഇടത് താരങ്ങൾ
07:54 PM Nov 12, 2020 | Deepika.com