ന്യൂഡൽഹി: ജമ്മുകാഷ്മീരിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ ലേയെ ചിത്രീകരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ട്വിറ്ററിനോട് വിശദീകരണം തേടി. അഞ്ച് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നോട്ടീസിൽ അറിയിച്ചു. ലേ, ജമ്മു കാഷ്മീരിന്റെ ഭാഗമായി കാണിക്കുന്നത് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താനുള്ള ട്വിറ്ററിന്റെ മനപൂർവമായ ശ്രമമാണിതെന്ന് ട്വിറ്റർ സിഇഒ ജാക്ക് ഡോർസിക്ക് അയച്ച നോട്ടീസിൽ ഐടി മന്ത്രാലയം പറയുന്നു.
സമൂഹമാധ്യമങ്ങളിലെ ലൊക്കേഷൻ സെറ്റിംഗ്സിൽ ലേ ചൈനയുടെ ഭാഗമാണെന്ന രീതിയിൽ കാണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐടി സെക്രട്ടറി അജയ് സാവ്നി ട്വിറ്ററിന് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ട്വിറ്റർ പിഴവ് തിരുത്തുകയും ചെയ്തു.
എന്നാൽ ലേയെ ലഡാക്കിന്റെ ഭാഗമായി കാണിക്കേണ്ട മാപ്പ് ഇതുവരെയും തിരുത്തിയില്ല. ഇതാണ് ഇപ്പോൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായിരിക്കെയായിരുന്നു ട്വിറ്ററിൽ ഭൂപടത്തിന്റെ കാര്യത്തിൽ പിഴവുണ്ടായത്.
ലേ ഇപ്പോഴും ജമ്മുകാഷ്മീരിൽ; ട്വിറ്ററിനോട് വിശദീകരണം തേടി കേന്ദ്രം
07:02 PM Nov 12, 2020 | Deepika.com