ബ്യൂനസ് ഐറിസ്: ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിവിട്ട ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെ ലഹരിവിമുക്ത ചികിത്സയ്ക്കായി ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ എട്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ആശുപത്രിവിട്ടത്.
ഇവിടെനിന്നും ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേക്കാണ് മറഡോണയെ മാറ്റിയത്. വിത്ഡ്രോവല്‍ സിന്‍ഡ്രം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതു കണ്ടെത്തിയത്.
കരൾ രോഗം, കാർഡിയ വാസ്കുലാർ രോഗം, തലച്ചോറിൽ കട്ടപിടിച്ച അവസ്ഥ എന്നിങ്ങനെ വളരെയധികം കുഴപ്പം പിടിച്ച അവസ്ഥയിലാണ് മറഡോണയുള്ളത്. മുമ്പും മറഡോണ ലഹരി വിമുക്ത ചികിത്സക്ക് വിധേയനായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മറഡോണ ആശുപത്രിവിട്ടു; ഇനി ചികിത്സ ലഹരിവിമുക്ത കേന്ദ്രത്തിൽ
05:32 PM Nov 12, 2020 | Deepika.com